Thursday, 23 July 2015

ഗാന്ധാരി

 (എന്‍റെ കാഴ്ചപ്പാടില്‍)


എന്തിനു കണ്ണുകൾ കെട്ടി നീ ഗാന്ധാരീ
അന്ധനാണിന്നു നിൻ കാന്തനെന്നോ ?
കാന്തനു കാഴ്ചയില്ലാത്ത  കാരണം;
ഉൾക്കാഴ്ച മറച്ചു നീ പതിവ്രത യാകവേ
   
മക്കൾ പല പല തെറ്റുകൾ ചെയ്യുമ്പോൾ
കാണാതെ കണ്ണുകൾ മൂടിവച്ചില്ലയോ ?
നേർക്കാഴ്ച നല്കിയതില്ല നീ അമ്മേ
നേർവഴി കാണാതെ വലഞ്ഞൂ  നിൻ  മക്കൾ
   
കാഴ്ചയില്ലാത്തൊരാ കാന്തന്‍റെ  ഹൃത്തിൽ
ഒരു തരി വെട്ടമായ് നീ നിറഞ്ഞില്ലല്ലോ
കണ്ണു തുറന്നു നീ കണ്ടതില്ല നിൻ
ഓമന പുത്രന്റെ പൊൻ മുഖം പോലുമേ !

മരണത്തിലേയ്ക്കു  മകൻ നടക്കുന്ന നേരത്ത്
എന്തിനായിരുന്നു നീ മിഴികൾ തുറന്നത്?
അന്ധനാം അച്ഛന്റെ പിന്മുറക്കാർ
അവരെ അന്ധരാക്കുന്നതിൽ പങ്കു വഹിച്ചവൾ!  
                   *********************

Wednesday, 15 July 2015

2."അശ്വത്ഥാമാ.....കുഞ്ജര"

ജീവിതം ഏടുകള്‍ പിന്നിലേയ്ക്ക് മറിക്കുമ്പോള്‍ 


ഒരിക്കല്‍ എന്‍റെ സുഹൃത്ത് ഒരു സര്‍ദാര്‍ ഫോണ്‍ ചെയ്യുകയായിരുന്നു,മൊബൈല്‍ഫോണ്‍ പ്രചാരം തുടങ്ങിയ സമയം.അയാള്‍ കാനഡയിലെ ബന്ധുവിനോടാണ് സംസാരിക്കുന്നത്,അയാളുടെ ഇവിടുത്തെ ജോലി 'ഡ്രൈവര്‍ ' ആണെന്നു പറഞ്ഞു.ഞാന്‍ ഹിന്ദി പഠിച്ചുവരുന്നതേ യുള്ളൂ.

പിന്നീടൊരിക്കല്‍ നാട്ടിലെ കൂട്ടുകാരനെ വിളിച്ചപ്പോഴും അയാള്‍ ഇതു തന്നെയാണ് പറഞ്ഞത്. സര്‍ദാരിനെ പരിചയമുള്ളവര്‍ എല്ലാവരും എന്നോട് പറഞ്ഞത് അയാള്‍ ഒരിക്കലും കള്ളം പറയില്ല എന്നാണ്.പിന്നെ എന്തിനാണ് അയാള്‍ ഡ്രൈവര്‍ ആണന്ന് പറഞ്ഞത് ? 

എനിക്കറിയാം,ഒരു ഫ്ലവര്‍ നെഴ്സ്സറിയിലാണ് സര്‍ദാര്‍  ,ജോലിചെയ്യുന്നത്,വണ്ടി ഓടിക്കുന്നത് ഇവിടെ ആരും കണ്ടിട്ടില്ല.
ഒടുവില്‍ ഞാന്‍ ചോദിച്ചു ''ഭായീ നിങ്ങള്‍ എന്തിനാണ് കള്ളം പറയുന്നത് ,ഡ്രൈവറാണന്ന്'' .
അയാളുടെ മറുപടി എന്നെ വീണ്ടും അത്ഭുതപ്പെടുത്തി
സര്‍ദാര്‍ :ഞാന്‍ ഒരിക്കലും കള്ളം പറയില്ല,ഞാന്‍ ഡ്രൈവര്‍ തന്നെയാണ്,
ഏക്‌ വീല്‍ ഗാഡി ഡ്രൈവര്‍. (ഒരു വീല്‍ ഉള്ള വണ്ടി) നമ്മുടെ അര്‍ബാന...
 wheel barrow.
★★★★★★★★★★★★★★★------------★★★★★★★★★★★★★★★

Saturday, 11 July 2015

അനുഭവക്കുറിപ്പുകള്‍ തുടരുന്നു

അര്‍ദ്ധവിരാമം; ദീപു ആറ്റിങ്ങല്‍ 

(അനുഭവക്കുറിപ്പുകള്‍ ,ഭാഗം 4.)
ശാരീരികമായ അസ്വസ്ഥത ഇപ്പോള്‍  എന്‍റെ മനസ്സിനേയും ബാധിച്ചിരിക്കുന്നു.പ്രണയകഥകള്‍ക്ക് ഒരു  അര്‍ദ്ധവിരാമം;
ഇപ്പോള്‍  എഴുതാനേ തോന്നുന്നില്ല.വിജയത്തിന്‍റെ ചവിട്ടുപടികള്‍  വീണ്ടും ഞാന്‍  രണ്ടുപ്രാവശ്യം കയറി.മനസ്സിലായില്ല,അല്ലെ !വെറും മൂന്നുവര്‍ഷംകൊണ്ട് ബിരുദം സമ്പാദിക്കാനൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു.പരാജയം വിജയത്തിന്‍റെ ചവിട്ടുപടിയെന്നാണല്ലോ.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൂട്ടോറിയല്‍ കോളേജുകളുള്ള ആറ്റിങ്ങലിന്‍റെ, ഹൃദയഭാഗത്ത് പൂക്കളുടെ മണമൊഴുകുന്ന  പൂക്കടയുള്ള  ഒരച്ഛന്‍റെ മകന്‍ കാമദേവന്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളു.കടയുടെ പേരോ"സൌഗന്ധികാ ഫ്ലവര്‍മാര്‍ട്ട്".
പൂക്കളും പൂമ്പാറ്റകളും പാറി നടക്കുന്ന കോളേജ്റോഡ്‌,അതുകൊണ്ടുതന്നെ സമകാലീന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം എനിക്ക് അന്യമായിരുന്നു.അച്ഛന് പെട്ടന്ന്  അസുഖം വന്നപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി.
    ആറുമാസം മുന്‍പ് ചേച്ചി, ഒരു ടെസ്റ്റ്‌ എഴുതുവാന്‍ എറണാകുളത്തേയ്ക്ക് പോയപ്പോള്‍ ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ചു.ബസ്സില്‍ ഇരുന്ന് ഉറങ്ങിയ അച്ഛന്‍റെ ,മൂക്ക്  മുന്‍വശത്തെ കമ്പിയില്‍ ഇടിച്ചു. ഉറക്കത്തിന്‍റെ കാര്യത്തിലും  അച്ഛന്‍റെ മകന്‍ തന്നെയാണ് ഞാനും.ആറുമാസങ്ങള്‍ക്കുശേഷം മൂക്കില്‍ നിന്നും ചോര വന്നപ്പോള്‍ ഞങ്ങള്‍ കരുതി അന്നത്തെ ഇടിയുടെ ആഘാതം ആയിരിക്കുമെന്ന്.
പക്ഷേ  *പുലയനാര്‍കോട്ടയിലെ തുറന്ന വാര്‍ഡുകളില്‍ കിടന്ന  അച്ഛന്‍റെ മനസ്സില്‍, പഴയകാല സൌഹൃദങ്ങള്‍  തുരുമ്പെടുത്ത കത്തികൊണ്ടുള്ള  മുറിവുകള്‍ പോലെ, വൃണമൊലിപ്പിച്ചുകൊണ്ടിരുന്നു.നാട്ടിലെ പരോപകരിയെ കാണാന്‍ ആരും വന്നില്ല.ഒന്നു രണ്ടുപേര്‍ മാത്രം ,ആറ്റിങ്ങല്‍ മുനിസിപ്പല്‍ കൌണ്‍സിലര്‍ രാമന്‍കുട്ടി മിക്കദിവസങ്ങളിലും  വരുമായിരുന്നു.പിന്നെ അടുത്ത സുഹൃത്ത് ഫസില്‍.അച്ഛന്‍ കിടക്കയില്‍ രക്തം ഛര്‍ദ്ദിച്ചു മരിക്കുമ്പോള്‍ ഞാന്‍ അടുത്തുണ്ടായിരുന്നു.എന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീരും വീണില്ല.ആ ദിവസങ്ങളില്‍ എന്നെ ആത്മാര്‍ത്ഥമായി പ്രണയിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.ശ്രീകുമാരി,അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.
അച്ഛന്‍റെ ജീവനില്ലാത്ത ശരീരവുമായി ഞാന്‍ ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് പോയി.ഒറ്റയ്ക്ക് കാര്യങ്ങള്‍ എല്ലാം നടത്തിക്കുവാന്‍ എനിക്ക് ധൈര്യം തന്നത് ആരാണ്?അറിയില്ല.അച്ഛന്‍റെ മരണശേഷം ബന്ധുക്കള്‍ എല്ലാവരും പിരിഞ്ഞു പോയി.നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടു.എന്‍റെ ജീവിതത്തില്‍ പുതിയ ഒരദ്ധ്യായം തുറക്കപ്പെട്ടു. ഇതുവരെയുള്ളവയ്ക്ക് എല്ലാം ഒരര്‍ദ്ധവിരാമം;

നിയന്ത്രിക്കാന്‍ ആരും ഇല്ലാതെ, ഞാന്‍ വിശാലമായ ലോകത്തിലേയ്ക്ക്  ചരടുപൊട്ടിയ പട്ടം പോലെ പാറിനടന്നു.
*തിരുവനന്തപുരം മെഡിക്കല്‍കോളേജിന്‍റെ അടുത്തുള്ള ഒരു ആശുപത്രി.

മാനസാന്തരം 

("അനുഭവക്കുറിപ്പുകള്‍" തുടരുന്നു, ,ഭാഗം 5)

 അച്ഛന്‍റെ  മരണം എന്‍റെ മനസ്സില്‍ വലിയ ആഘാതങ്ങളൊന്നും സൃഷ്ടിച്ചില്ലായെങ്കിലും അമ്മയൊരു നൊമ്പരമായി എവിടെയൊക്കയോ കുത്തിവലിക്കുന്നുണ്ടായിരുന്നു.എന്നിട്ടും നേരായായ വഴിയിലൂടെ സഞ്ചരിക്കുവാന്‍ കഴിയാതെപോയി,അല്ലെങ്കില്‍ തെറ്റ് ഏത് ശരി ഏത് ? അന്നത്തെ എന്‍റെ യാത്രകള്‍ എനിക്ക് ശരിയായിരുന്നിരിക്കും.കൂട്ടുകാര്‍ തെളിച്ച പാതകള്‍ നിറമുള്ള വെളിച്ചം വിതറിയവയാ യിരുന്നു,ആകാശത്തോളം പറന്നുയരാന്‍ ലഹരിമരുന്നുകള്‍ക്ക് കഴിയുമായിരുന്നു.ആറ്റിങ്ങല്‍ കോളേജ് കോമ്പൌണ്ടില്‍ ഒരു കാവുണ്ടായിരുന്നു, ഒരിക്കല്‍ മാത്രം കഞ്ചാവിന്‍റെ പുകച്ചുരുളുകള്‍ മനസുമായി  ഇണചേര്‍ന്ന് നാഗങ്ങളെപ്പോലെയായി.എന്തുകൊണ്ടോ പിന്നീടൊരിക്കലും ആ ലഹരി എനിക്കൊരു ലഹരിയായി മാറിയില്ല.

കാവിലെ വള്ളിപ്പടര്‍പ്പുകളില്‍ ഒളിച്ചുവച്ചിരിക്കുന്ന ഗ്ലാസില്‍ നിറയുന്ന മദ്യം കൂട്ടുകാരോടൊത്ത് നുണയുമ്പോള്‍ ജീവിതത്തിന്‍റെ താളം തെറ്റുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.അച്ഛന്‍റെ മരണശേഷം മൂന്നു വര്‍ഷത്തോളം പൂക്കട ഞാന്‍ നോക്കി നടത്തി.മിക്കരാത്രി കളിലും വീട്ടില്‍  പോകുകയില്ലായിരുന്നു.എന്തെങ്കിലും കള്ളം പറഞ്ഞ് അമ്മയേയും ചേച്ചിയെയും പറ്റിക്കുമായിരുന്നു.

ആയിടക്കാണ് ഞാന്‍ കഥകളും കവിതകളും എഴുതിത്തുടങ്ങിയത്.പിന്നെ തലങ്ങും വിലങ്ങും പ്രണയവും .ചേച്ചിയുടെ പഴയ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍  എനിക്ക് കിട്ടിയ  നിധിയാണ്‌ 'വയലാറിന്‍റെ സര്‍ഗ്ഗസംഗീതം '.എന്‍റെ ജീവിതത്തിന് ചില മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങി.എഴുത്തും വായനയും ,പിന്നെ എന്‍റെ അമ്മ പാടികേള്‍പ്പിക്കുന്ന ശ്ലോകങ്ങള്‍,ചങ്ങമ്പുഴയുടെ 'സ്വരരാഗസുധ'.എംടി,മുകുന്ദന്‍ ,ഓ വി വിജയന്‍ തുടങ്ങി പലരുടേയും നോവലുകള്‍.
എനിക്ക് ഏറ്റവും ഇഷ്ടം തിരക്കഥ എഴുതുവാനായിരുന്നു.ആറു  തിരക്കഥകള്‍ ഞാനെഴുതി ,ഒന്നും സിനിമയായില്ല."ഉപനയനം ,ഏകാദശി,ദയാവധം,മാനസാന്തരം,ഇരുളും വെളിച്ചവും,ഒരു പഥികന്‍റെ കഥ.ഒരു സീരിയലിനു വേണ്ടി പതിമൂന്നു ഭാഗങ്ങള്‍ എഴുതി.അതും വെളിച്ചം കണ്ടില്ല,അതിലെ കഥാപാത്രങ്ങള്‍  ദൂരദര്‍ശന്‍ കേന്ദ്രത്തിന്‍റെ ഏതോ കോണില്‍കിടന്ന് തപ്പിത്തടയുകയായിരിക്കും.നേത്ര ചികിത്സ ചെയ്യുന്ന ഒരു പാവം വൈദ്യരുടെ കഥയായിരുന്നു .

അന്നത്തെ കേന്ദ്രമന്ത്രി ശ്രീ.കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ബോഡിഗാര്‍ഡ് ആയി നിന്ന ഒരു പോലീസുകാരന്‍ ഉണ്ട്.എന്‍റെ ചേട്ടന്‍റെ കൂട്ടുകാരന്‍.അദ്ദേഹം പിന്നീട് എന്‍റെ കൂട്ടുകാരനായി .പേര് ഞാന്‍ എഴുതുന്നില്ല.മദ്യത്തിന് അടിമയായി ജീവിതം തകര്‍ന്ന്.സസ്പെന്‍ഷനും  പിന്നെ സ്ഥലംമാറ്റവും ഒക്കെയായി.
ഒരു ദിവസം രാത്രി ഒന്‍പത് മണിക്ക് ഞാന്‍ അയാളെ കണ്ടു. കടത്തിണ്ണയില്‍  ഇരിക്കുന്നു.പണ്ടെന്നോ ഞാന്‍ വാങ്ങിക്കൊടുത്ത മദ്യത്തിന്,ഇന്ന് തിരിച്ചു വാങ്ങിത്തരാം എന്നുപറഞ്ഞു.ഞാനും എന്‍റെ രണ്ടു സുഹൃത്തുക്കളും  മനസ്സില്ലാമനസ്സോടെ  കൂടെപോയി.കഥകളും തിരക്കഥകളുമായി നടന്ന എന്‍റെ  ജീവിതത്തില്‍  വീണ്ടും  മാറ്റങ്ങള്‍  സംഭവിച്ചു തുടങ്ങി.  (തുടരും)

Monday, 6 July 2015

കവിത

 "ലോകാ: സമസ്താ:"   

'കണ്ണീര്‍ വാര്‍ന്നു കലങ്ങിയ മിഴിയുമായ്,
മുന്നില്‍ വന്നു നിന്നൊരാ ബാലകന്‍
കയ്യിലാരോ കൊടുത്ത വാക്കത്തിയും
നെഞ്ചി ലെന്നോ പതിപ്പിച്ച ചാപ്പയും '

കോറിയിട്ടൊരാവര്‍ണ ചിത്രത്തില്‍
 മേമ്പൊടിക്കൊരടിക്കുറി പ്പെഴുതുവാന്‍ ,
ഇല്ലെനിക്കൊരു വരിയുമിതുപോലെ;
"ഇന്‍ഡ്യയെന്‍റെ നാടെ"ന്നതല്ലാതെ!

 ചുറ്റിലും വര്‍ണ്ണ പ്രപഞ്ചം വിരിക്കുന്ന
പുഞ്ചിരിക്കുന്ന പുണ്ണ്യനേതാക്കളെ;
നിങ്ങള്‍ നല്‍കിയ വടിയും വെടിക്കോപ്പും
എന്‍റെനാടിന്‍റെ  സമ്പത്ത്സമൃത്തിയായ്‌!

ചോരവീണൊരു  പുതിയ പുഴയെന്‍റെ-
നാടിലൂടഭിമാനമായിട്ടൊഴുകുന്നു!
കരയിലോരോരോ ചെന്നായ്ക്കള്‍ വന്നു-
ചോരനക്കിക്കുടിക്കുന്നിതാര്‍ത്തിയാല്‍ !

പച്ചജീവനെ വെട്ടിയും കുത്തിയും,
നൃത്തമാടിക്കളിക്കുന്നു കോലങ്ങള്‍!
പിഞ്ചുകുഞ്ഞിന്‍ മനസ്സിലോ ജാതീയ;
ചിന്തകള്‍ കൊണ്ടുനിറക്കുന്ന മാനവര്‍!

മാനവത്വം മുറുകെപ്പിടിക്കുന്ന-
മനുജരെ നിങ്ങളൊന്നിച്ചുനില്‍ക്കുമോ?
ചായമില്ലാത്ത കൊടിയുടെ കീഴിലായ്‌;
ചാതുര്‍വര്‍ണ്യം കലരാത്തമനസ്സുമായ്‌!

മണ്ണില്‍ വീഴുമീ കണ്ണുനീരൊപ്പുവാന്‍,
സ്നേഹനൂലുകള്‍ കോര്‍ത്തതൂവാലയും,    
വിണ്ണില്‍ നിന്നുംകടംകൊണ്ട വീണയും,
സ്നേഹതൂലികയുമായൊരാള്‍ വന്നിടും......!? 

Friday, 3 July 2015

  • തപ്ത മാനസ്സര്‍ 

ജാതി ചോദിക്കരുത് എന്നാണ് പ്രമാണം,ഞാന്‍ചോദിച്ചതല്ല,സദാനന്ദന്‍ എന്നോട് പറഞ്ഞതാണ് അയാള്‍ താഴ്ന്ന ജാതിക്കാരനാണെന്ന്.അതിലൊന്നുമല്ല അയാള്‍ക്ക്‌ വിഷമം.വിവാഹപ്രായമെത്തിനില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ പിതാവാണ്,അതും അയാള്‍ക്ക്‌ പ്രശ്നമല്ല. ആരോഗ്യം സംരക്ഷിക്കുവാനുള്ള എന്‍റെ വൈകുംന്നേരങ്ങളിലെ നടത്തത്തിനിടയില്‍ പരിചയപ്പെട്ടതാണ് സദാനന്ദനെ.പേരില്‍മാത്രം ആനന്ദമുള്ള,കറുത്ത് മെലിഞ്ഞ്, തലയിയില്‍ എണ്ണ ധാരാളം പുരട്ടി മുഖത്ത് എപ്പോഴും വിഷാദ ഭാവവുമായി വേഗത്തില്‍ നടക്കുന്ന അയാള്‍ക്ക്‌ എന്തുകൊണ്ടോ എന്നോട് വലിയ സ്നേഹമാണ്.
മക്കളുടെ വിവാഹക്കാര്യം എപ്പോഴും പറയും.ഒന്നും ശരിയാകുന്നില്ല. അതിന് മുഖ്യകാരണം സൗന്ദര്യമാണുപോലും.
'മക്കളൊക്കെ എന്നെപ്പോലെയാ കറുത്തിട്ട്,പെണ്ണുകാണാന്‍ വരുന്നവര്‍ക്കൊന്നും ഇഷ്ടപ്പെടുന്നില്ല'.പിന്നെ സ്ത്രീധനം കൊടുക്കാനും കാശില്ല,ആരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോകുന്നുമില്ലല്ലോ!'
സദാനന്ദന്‍റെ വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തിയില്ല,കാരണം ഇതൊക്കെ നമ്മുടെ നാട്ടുവിശേഷങ്ങളാണല്ലോ.
ഇപ്പോള്‍ ഒരു കമ്പിനിയില്‍ ജോലി ചെയ്യുകയാണങ്കിലും,വിസ മറ്റൊരു അറബിയുടെ കീഴിലാണ്,അതുകൊണ്ടുതന്നെ നാട്ടില്‍ പോയി വരാന്‍ വിമാന ടിക്കറ്റ് സ്വന്തം കീശയില്‍ നിന്നും പോകും.
നാട്ടില്‍ പോയി വന്ന സദാനന്ദന്‍ വീണ്ടും ദു:ഖിതനായി കാണപ്പെട്ടു.ഒരച്ഛന്‍റെ വൈകാരിക ഭാവത്തോടെ എന്നോട് ചോദിച്ചു,."നിങ്ങളുടെ നാട്ടിലെങ്ങാനും ഞങ്ങളുടെ ജാതിക്കാരുണ്ടോ?കൂലിപ്പണിയ്ക്ക് പോകുന്നവര്‍ മതി, മൂത്ത മകള്‍ തയ്യല്‍പഠിച്ചിട്ടുണ്ട്"
ഞാന്‍ ഈ വിഷയം എന്‍റെ പ്രിയതമയുമായി ചര്‍ച്ച ചെയ്ത് പരാജയപ്പെട്ടു.ഒടുവില്‍ അവള്‍ തമാശപോലെ പറഞ്ഞ വാക്കുകള്‍ എന്‍റെ മനസ്സിനെ നോവിച്ചുവെങ്കിലും ഞാനതാരോടും പറഞ്ഞില്ല.
വീണ്ടുമൊരു കണ്ടുമുട്ടലില്‍,അല്പം മദ്യലഹരിയിലായിരുന്ന ഞാന്‍,രണ്ടു കറുത്ത സൗന്ദര്യമില്ലാത്ത പെണ്‍മക്കള്‍ ശാപമായി തീര്‍ന്ന ദരിദ്രനായ ഒരു പിതാവിന്‍റെ ആത്മഹത്യാ ചിന്തകളില്‍,ഒരു രക്ഷാമാര്‍ഗ്ഗമെന്നനിലയില്‍,എന്‍റെ ഭാര്യ പറഞ്ഞ തമാശ അയാളോട് പറഞ്ഞു, "ഇന്റര്‍നെറ്റ് കണക്ഷനുള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകള്‍"
'ചാറ്റി'ങ്ങിനെക്കാള്‍ വേഗത്തില്‍കാലം കടന്നുപോയി.ഓലകെട്ടിയ ചെറിയ വീടിന്‍റെ വരാന്തയില്‍  താടിയില്‍ കയ്യും കൊടുത്ത് ഒരു പ്രതിമപോലെ സദാനന്ദനിരിക്കുന്നു,അകത്തുനിന്നുള്ള ഭാര്യയുടെ ശകാരവര്‍ഷം അയാളില്‍ ഒരു വികാരവും ജനിപ്പിച്ചില്ല, ഗൂഢമായ ഒരു മന്ദസ്മിതം അയാള്‍ ഉള്ളിലൊതുക്കിയിട്ടുണ്ടാവും.ഇളയ മകള്‍ സൗന്ദര്യ ഒളിച്ചോടിപ്പോയിട്ട് പത്തുദിവസ്സം കഴിഞ്ഞിരിക്കുന്നു.വരാന്തയുടെ  മറ്റൊരുകോണില്‍ തയ്യല്‍മെഷീനു പിന്നില്‍ മൂത്ത മകള്‍ ഐശ്വര്യയും സ്വപ്‌നങ്ങള്‍ തുന്നുകയാണ്.
അവളുടെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചപ്പോള്‍,സദാനന്ദന്‍റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം വന്നുനിറഞ്ഞു.അവള്‍ ഫോണുമായി അകത്തേയ്ക്ക് ഓടി,പെട്ടന്ന് ഒരു തേങ്ങലും പൊട്ടിക്കരച്ചിലും. അയാള്‍ ഞെട്ടി എഴുന്നേറ്റ് മുറിയിലേയ്ക്ക് ചെന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ഭാര്യയും ഓടിയെത്തി.അമ്മയെ കെട്ടിപ്പിടിച്ച ഐശ്വര്യയുടെ കരച്ചിലിനിടയില്‍നിന്നും വാക്കുകള്‍ തെന്നിത്തെറിച്ച് വീണു, "അമ്മേ നമ്മുടെ സൗന്ദര്യമോള് തൂങ്ങിമരിച്ചു".
തന്നിലേയ്ക്ക് ചാഞ്ഞ ഭാര്യയേയും മകളേയും താങ്ങിനിര്‍ത്താനാവാതെ സദാനന്ദന്‍ ചുവരിനെ അഭയം പ്രാപിച്ചു.
അടുത്ത ദിവസ്സത്തെ പത്രത്തില്‍ നിന്നുമാണ് ഞാന്‍ ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞത്. ചാറ്റിങ്ങിലൂടെ സൗന്ദര്യ പ്രണയിച്ച ആള്‍, അവളെ ചതിക്കുകയായിരുന്നു.കുറ്റബോധം എന്‍റെ മനസ്സിലും നീറിപ്പിടിച്ചുതുടങ്ങിയെങ്കിലും  ചെറിയ ഒരാശ്വാസം,ഐശ്വര്യ തന്‍റെ മൊബൈല്‍ഫോണ്‍ ഭിത്തിയില്‍ എറിഞ്ഞു പൊട്ടിച്ചു എന്നുള്ളതാണ്.ചിതറിക്കിടക്കുന്ന കഷണങ്ങളെ നോക്കി സദാനന്ദന്‍ നെടുവീര്‍പ്പിടുന്നുണ്ടാവാം?

★★★★★★★★★★★★★★★-★★★★★★★★★★★★★★★-★★★★★★★★★★★★★★★



Thursday, 2 July 2015

കരി പുരട്ടിയ ജീവിതങ്ങള്‍      (നര്‍മ്മം)


കാലം എന്‍റെ  തലമുടികളിലും മീശരോമങ്ങളിലും വെളുത്ത വരകള്‍  വരച്ചുതുടങ്ങിയിട്ട് കുറച്ചു നാളായി.കണ്ണാടിയില്‍  നോക്കുമ്പോള്‍  ഒരു ചെറിയ വിഷമം,സാരമില്ല.
 ഞാനും ഭാര്യയും ഒന്നര വയസ്സുള്ള മകനും കൂടി പുറത്തേയ്ക്കുപോകുവാനുള്ള തയ്യാറെടുപ്പിലാണ്. മകനെ സുന്ദരനാക്കി,അവള്‍  'വീണ്ടും' സുന്ദരിയാകാന്‍  തുടങ്ങിയപ്പോഴാണ്    അലമാരയില്‍  ഇരിക്കുന്ന കരിപെന്‍സില്‍  ഞാന്‍  കണ്ടത്, അതെടുത്ത് വെളുത്ത മുടികള്‍  കറുപ്പിച്ച് പ്രായത്തെ അതിജീവിച്ചു.ചെറുപ്പം വീണ്ടെടുത്ത ഞാന്‍  മകന് ഒന്നുരണ്ട് ഉമ്മകള്‍  കൊടുത്ത് അടുക്കള ഭാഗത്തേയ്ക്ക് പോയി.

അപ്പോഴാണ് ഭാര്യയുടെ വിഷമത്തോടെയുള്ള ശകാരം കേള്‍ക്കുന്നത്,'ഞാന്‍  ഒളിച്ചു വന്നു നോക്കി,ഭാഗ്യം എന്നെയല്ല,അവള്‍  മകന്‍റെ  കയ്യൊക്കെ പിടിച്ചു നോക്കുന്നു, ''ഹോ ഞാന്‍  എത്ര നന്നായിട്ട് ഒരുക്കി നിര്‍ത്തിയതാ..ഈ കൊച്ചിന്‍റെ  മുഖത്തൊക്കെ ആരാ ഇങ്ങനെ കരി വാരി തേച്ചുകൊടുത്തത്''.എനിക്ക് ഒന്നും മനസ്സിലായില്ല.'ശരിയാണ് ഇവന്‍റെ  മുഖത്ത് ഈ കരിയെങ്ങനെ വന്നു!'അവള്‍  സങ്കടത്തോടെ എന്നെ നോക്കി,എന്‍റെ  മുഖത്തുനിന്നും കണ്ണുകള്‍  പിന്‍വലിച്ചിട്ട് വീണ്ടും എന്നെ നോക്കി,എന്‍റെ  മീശയില്‍ ,എന്‍റെ  തലമുടികളില്‍ .
''നിങ്ങളീ കരിപെന്‍സില്  എടുത്ത് മീശ കറുപ്പിച്ചിട്ട് എന്‍റെ  മോനെ ഉമ്മവച്ചോ..?'
അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്.എനിക്ക് ചിരിവന്നു.ബഹളം കേട്ട് പാത്രം കഴുകികൊണ്ടിരുന്ന ജോലിക്കാരി അവിടേയ്ക്കു വന്നു.'ഈശ്വരാ അവളുടെ മുഖത്തും കരിയുടെ പാടുകള്‍ ,എന്‍റെ  ഭാര്യയും അതു കണ്ടു,എന്നെ രൂക്ഷമായി ഒന്നു നോക്കി,ഞാന്‍  മുകളിലേയ്ക്കു നോക്കി "സത്യമായിട്ടും ഈ പാടുകളില്‍  എനിക്ക് പങ്കില്ല"
                                    

Wednesday, 1 July 2015

ഒരു ന്യൂ ജെനറേഷന്‍ കഥ 

   കാളിദാസനും ശകുന്തളയും
    മഞ്ഞുപൊഴിയുന്ന രാവില്‍ സുഖനിദ്രയിലായിരുന്ന കാളിദാസന്‍
എപ്പോഴോ ഞെട്ടിയുണര്‍ന്നു,ശകുന്തള മനസ്സില്‍ മുല്ലവള്ളിപോലെ പടര്‍ന്നുനില്‍ക്കുകയാണ്;
കവി വീണ്ടും എഴുതിത്തുടങ്ങി.  'കണ്വതപോവനത്തില്‍ വിടരാന്‍ വെമ്പിനില്‍ക്കുന്ന മുല്ലമൊട്ടുകളെ നോക്കിനില്‍ക്കുന്ന ശകുന്തള,അല്പം പിന്നിലായി തോഴി അനസൂയ'.ശകുന്തളയെ വര്‍ണ്ണിക്കുവാനുള്ള വാക്കുകള്‍ മനസ്സില്‍ കിടന്ന്‍ തുളുമ്പുന്നു.കവി തന്‍റെ തൂലിക വലിച്ചെറിഞ്ഞു."ഇല്ല സുന്ദരിയായ എന്‍റെ നായികയെ ദുഷ്യന്തന് വലിച്ചുകീറാന്‍ കൊടുക്കില്ല".കവിഹൃദയം കാമുകഭാവങ്ങള്‍ കൈവരിച്ചു,പിന്നെ കണ്വാശ്രമത്തിലേയ്ക്ക് പാഞ്ഞു.  

 സത്യത്തില്‍ ഇപ്പോള്‍ ശകുന്തള സുഖനിദ്രയിലാണ്,വനജ്യോത്സ്നയില്‍ നിന്ന് സുഗന്ധം പരന്നുതുടങ്ങി.ശുക്രനക്ഷത്രം മാഞ്ഞുപോകാനായി കാളിദാസന്‍ കാത്തുനിന്നു.
ആശ്രമവാതില്‍ പതുക്കെതുറക്കപ്പെട്ടു,ഇടതുകയ്യില്‍ കമണ്ഡലുവും വലതുകൈകൊണ്ട്,നീട്ടിവളര്‍ത്തിയ താടിരോമങ്ങള്‍ തടവി,പുറത്തേയ്ക്ക് വന്ന കണ്വമാമുനിയെ കണ്ട് കവി ഭയന്ന് പിന്നിലേയ്ക്ക് മാറി.ത്രികാലജ്ഞാനിയായ മഹര്‍ഷിയുടെ കണ്ണു കളില്‍നിന്നും കോപാഗ്നി ഉയര്‍ന്നു.അദ്ദേഹത്തിന് എല്ലാം മനസ്സിലായി.

"പുരാണം മാറ്റിയെഴുതാന്‍ നീ ആര്!? പോകൂ പോയി ദുഷ്യന്തനെ ഇവിടെ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കൂ".
ദുഃഖങ്ങള്‍ മനസ്സിന്‍റെ കോണിലൊതുക്കി,കാളിദാസന്‍ മാലിനിനദി ലക്ഷ്യമാക്കി നടന്നു.ശകുന്തള കഥയൊന്നുമറിയാതെ ദര്‍ഭമുന കാലില്‍ കൊള്ളുവാനായി കാത്തുനിന്നു.  

അനുഭവക്കുറിപ്പുകള്‍ 1.

 ദീപു ആറ്റിങ്ങല്‍ (25/02/2015)

ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടുകൂടി പ്രീഡിഗ്രി ക്ക് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചു,പക്ഷെ തുമ്പ St.xavier's college-ലെ എന്‍റെ പഠനം കൂടുതലും കടപ്പുറത്തേയ്ക്കും സിനിമാപ്പുരകളിലേയ്ക്കും വ്യാപിച്ചു .
അതിന്‍റെ പരിണിതഫലം ,ആറ്റിങ്ങല്‍ സ്കൂളിലെ 10 B യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ദീപുവിന്‍റെ PDC സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കാന്‍ പറ്റാത്ത സ്ഥിതിയാക്കി മാറ്റി.

പിന്നെ മാര്‍ച്ച്‌ സെപ്തംബര്‍ കോഴ്സുകളില്‍ വിജയശ്രീലാളിതനായെങ്കിലും,ഡോക്ടര്‍ എന്‍റെ മനസ്സില്‍ നിന്നും അപ്രത്യക്ഷമായി.പിന്നെ പഠിക്കുവാന്‍ വേണ്ടി എന്തെങ്കിലും,അങ്ങനെയാണ് ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥി ആയത്.

2. ഇത് ആത്മകഥയല്ല.അനുഭവക്കുറിപ്പുകള്‍ ആണ്,അത് പറഞ്ഞു മനസിലാക്കിത്തന്ന lovely nizaar ന് നന്ദി.നമ്മള്‍ എല്ലാം അറിയാം എന്ന് അഹങ്കരിക്കുമ്പോഴും സത്യത്തില്‍ നമുക്ക് പലതും അറിയില്ല.

കോപ്പറേറ്റീവ് കോളേജിലെ ചരിത്രക്ലാസുകള്‍ എന്നില്‍  ഉറങ്ങിക്കിടന്നിരുന്ന ഉറക്കത്തിനെ ഉത്തേജിപ്പിക്കുവാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. മലയാളം എനിക്ക് ഇഷ്ടമായിരുന്നുവെങ്കിലും സലീന ടീച്ചറിന്‍റെ 'അദ്ധ്യാത്മരാമായണം' ക്ലാസ്സുകളില്‍ എന്‍റെ താടി ഡെസ്കില്‍ കൂടെക്കൂടെ താളം പിടിക്കുമായിരുന്നു.താളം മുറുകുമ്പോള്‍ ടീച്ചര്‍ എന്നെ എഴുന്നേല്പിച്ചു നിര്‍ത്തും.പൊക്കത്തിന്‍റെ കാര്യത്തില്‍ ഞാനാണ് ഒന്നാമന്‍,എന്‍റെയത്ര പൊക്കമുള്ളവര്‍ ആരും തന്നെ ക്ലാസ്സില്‍ ഇല്ല.എല്ലാവരും എന്നേക്കാള്‍ ഉയരമുള്ളവര്‍.

കുട്ടിക്കാലത്ത് പഠിച്ച ഒരു പാഠം ഓര്‍മ്മ വരുന്നു "അമ്മ എനിക്ക്‌ കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ്‌ അമ്മ കരയുന്നത്‌ ? ഞാൻ അച്ഛനോളം വലുതാകണം. അതാണ്‌ അമ്മയ്ക്ക്‌ ഇഷ്ടം".
ഈ പാഠം ഞാന്‍  വായിക്കുമ്പോള്‍ എന്‍റെ  അമ്മയും കരയും. എന്തിനാണ്  എന്‍റെ അമ്മ  കരയുന്നത് ? അച്ഛനോളം വലുതാകണം അവിടെയാണ് പ്രശ്നം.അച്ഛന് പൊക്കം കുറവാണ്.അമ്മ പ്രാര്‍ത്ഥിച്ചു കാണും  അച്ഛനേക്കാള്‍ വലുതാകട്ടെ എന്‍റെ മകന്‍ എന്ന്.

ഒരു ദിവസം രാവിലെ കോളേജിന്‍റെ മുന്‍വശത്ത്‌ കയ്യും കെട്ടി വായും നോക്കി ഞാന്‍ നില്‍കുമ്പോള്‍,അതാ വരുന്നു  വണ്ണം കുറഞ്ഞു ഉയരമുള്ള ഒരു  സുന്ദരി,അതെ അവള്‍ എന്നെ നോക്കിയാണല്ലോ ചിരിക്കുന്നത്,ആ ചിരി എന്‍റെ തലച്ചോറിന് എത്ര പെട്ടാന്നാണ്  സന്ദേശം കൈമാറിയത്,ഞാന്‍ അറിയാതെ തന്നെ അടുത്തു കിടന്ന ചെറിയ  പാറക്കല്ലില്‍ കയറിനിന്നുപോയി.ഇപ്പോള്‍ മനസ്സിലായില്ലേ എന്‍റെ പൊക്കക്കുറവു എന്നില്‍ ഉണ്ടാക്കിയിരുന്ന അപകര്‍ഷതാബോധം.
അവള്‍ അടുത്തെത്തി ചോദിച്ചു,    
    "സരസമ്മസാറിന്‍റെ മകനല്ലേ?".തെല്ല് അഭിമാനം തോന്നിയെങ്കിലും  നഷ്ടപ്പെടാന്‍ പോകുന്ന ഒരു പ്രണയം,ഉത്തരം "അതെ"എന്ന ഒറ്റവാക്കില്‍ നിര്‍ത്തി.അവള്‍ തുടര്‍ന്നു ,
    "എന്‍റെ അമ്മയേയും സാറ് പഠിപ്പിച്ചിട്ടുണ്ട്,കുട്ടിയുടെ  അച്ഛന്‍ നാലുമുക്കില്‍ പൂക്കടയുള്ള ആളല്ലേ ..എന്‍റെ  അച്ഛന്‍റെ കൂട്ടുകാരനാ".

ഞാന്‍ പതിയെ കല്ലില്‍ നിന്നും താഴെയിറങ്ങി.ഇനി എന്തു പ്രണയം .
അതെ ഞാന്‍ സരസമ്മ സാറിന്റേയും ഭാര്‍ഗ്ഗവന്‍നായരുടെയും  ഏറ്റവും ഇളയമകന്‍ B.S.ദീപ്കുമാര്‍.

ആദികാവ്യം

 ഭാഗം 3.
വസന്തം,മരുഭൂമിയില്‍   വാരിവിതറിയ  വര്‍ണ്ണങ്ങള്‍ പോലെയാണ്   St.xaviers കോളേജിന്‍റെ  പരിസരങ്ങള്‍.കടലിന്‍റെ  തീരത്തായതിനാല്‍  കോളേജ്  കോമ്പൌണ്ട് മുഴുവന്‍ മണലാണ്‌.മനോഹരമായ പൂന്തോട്ടം, വരിവരിയായി വാകമരങ്ങള്‍,പഠനത്തേക്കാള്‍ പ്രണയം വിടര്‍ത്തുന്ന അന്തരീക്ഷം,കടല്‍ത്തീരത്ത് കിടക്കുന്ന വള്ളങ്ങള്‍.കുട്ടികളെ നിങ്ങള്‍ പ്രണയിച്ചു പോകും.

വീണ്ടും എന്തിനാണ് ഇവിടേയ്ക്കു വന്നത്,പാറയില്‍ നിന്നും താഴെയിറങ്ങിയിട്ട്  ദിവസങ്ങള്‍ ഒത്തിരിയായി.എന്‍റെ ചിന്തകളില്‍ അവള്‍ നിറഞ്ഞുനിന്നിരുന്നുവെങ്കിലും , കഥാ നായികയെ പിന്നീട്  കണ്ടതേയില്ല .വെള്ളിയാഴ്ച ദിവസം നമ്മുടെ പൂക്കട  രാവിലെ തുറക്കും,ഞാനാണ്  താക്കോല്‍ കൊണ്ടുകൊടുക്കുന്നത് ,അച്ഛന്‍ പത്തുമണിക്കേ വരൂ.
കട തുറന്നു.ഞാന്‍ ബുക്ക് എടുത്ത് അലമാരയുടെ മുകളില്‍ വയ്ക്കുവാനായി  തിരിഞ്ഞു ,പെട്ടന്ന് എന്‍റെ കണ്ണുകളില്‍ ഒരു മങ്ങള്‍ വ്യാപിച്ചപോലെ,ഒന്നുകൂടി കണ്ണുകള്‍  അടച്ചു തുറന്നു.അതാ  പോകുന്നു ആ ഉയരമുള്ള സുന്ദരി.
പറയാതെ പ്രണയം ഉള്ളിലൊതുക്കിയ കാമുകന്‍റെ ആകാംഷ,എന്നെ  അവളുടെ പിന്നാലെ നടത്തിച്ചു.ഞാന്‍ ഒരു കള്ളനെപ്പോലെ ബസ്സില്‍ ഒളിച്ചു കയറി.ബോര്‍ഡ് പോലും നോക്കാതെ.

ദൈവമേ ഇത് students only ആണല്ലോ! ചുറ്റിലും നോക്കി അതാ നൌഷാദ്,എന്‍റെ കൂടെ പഠിച്ച നൌഷാദ്,അവന്‍ രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി.നമ്മുടെ പഴയ കണ്ടക്റ്റര്‍ തന്നെ.ഞാന്‍ മുന്നിലേയ്ക്ക് നീങ്ങിനിന്നു.വാതിലിലേയ്ക്കാണ് ശ്രദ്ധമുഴുവന്‍.
 അങ്ങനെ വീണ്ടും ഞാന്‍ ആ കോളേജിന്‍റെ മുന്നില്‍  കാലുകുത്തി.ഒളിച്ചൊളിച്ച് അവളുടെ പിന്നാലെ.
ഗേറ്റിനു മുന്നില്‍ നിന്നു കറങ്ങി അവള്‍ അതാ  കടല്‍ത്തീരത്തേയ്ക്ക്,കരയില്‍ കയറ്റിയിട്ടിരിക്കുന്ന വള്ളത്തിന്‍റെ പിറകിലേയ്ക്ക്.അവിടെ  പ്രേംനസ്സീറിനെപ്പോലെ സുന്ദരനായ ഒരു കാമുകന്‍.എന്‍റെ തല കറങ്ങിയില്ല,എനിക്ക് ബോധം നഷ്ടപ്പെട്ടില്ല.എങ്കിലും ഒരു നിരാശ എന്നെ ബാധിച്ചിരുന്നുവോ ! മിക്ക  വള്ളങ്ങളുടേയും മറവില്‍ പലപല പ്രണയലീലകള്‍.അതിരാവിലെ  ഇത്രയും പ്രണയങ്ങളോ!

ഞാന്‍ പ്രേംനസീറിനേയും ഷീലയേയും ഒന്നുകൂടി നോക്കി.അങ്ങനെ എന്‍റെ ആദികാവ്യം ജനിച്ചു."പ്രണയമൊരു കുളിര്‍കാറ്റായ് നിന്നിലേയ്ക്കൊഴുകുമ്പോഴും,അറിയാതെ എന്നിലെ മണിവീണ ഹൃദയ രാഗം പാടുമ്പോഴും"
ഒരു പാഠവും പഠിച്ചു,'ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചാല്‍ ,അതിനര്‍ത്ഥം അവള്‍ക്കെന്നോട് പ്രേമമാണ് എന്നല്ല.
ഒരു കവിതയെഴുതി ശോകഗാനം പാടിനടക്കാന്‍ എന്‍റെ  മനസ്സ് എന്നെ അനുവദിച്ചില്ല.ആണുങ്ങളേക്കള്‍ പെണ്ണുങ്ങള്‍ കൂടുതലുള്ള ഈ  ലോകത്ത് എന്‍റെ  പുളിയും  പൂക്കുന്ന കാലത്തിനായ് കാത്തിരുന്നു...(തുടരും)