Friday, 22 March 2019

കിളികളാണു നിങ്ങള്‍ 
````````````````ദീപു ആറ്റിങ്ങല്‍
പരിചയമില്ലാത്ത നമ്മള്‍
ഇരുളും വെളിച്ചവും
ഇടകലര്‍ന്ന ചിലയിടങ്ങളില്‍വച്ച് ,
വെളിച്ചമില്ലാത്ത ചിലയിടങ്ങളില്‍വച്ച്
ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍
കാതങ്ങള്‍ അകലെ
ശാസ്ത്രം കണ്ടുപിടിച്ച
പുതിയ വലക്കണ്ണികളിലൂടെ
അടുക്കുകയായിരുന്നു

'പരസ്പരം' അറിയുകയായിരുന്നു
അറിവിന്‍റെ പുതിയ പാഠങ്ങള്‍
തേടുകയായിരുന്നു.
പ്രണയത്തിന് പുതിയ ഭാഷ്യം
ചമയ്ക്കുകയായിരുന്നു

മെഗാപിക്സലുകളുടെ എണ്ണം
കൂടിയപ്പോള്‍ നിറമുള്ള
ചലിക്കുന്ന ചിത്രങ്ങള്‍ക്ക്
മനോഹാരിത കൂടി

നീലരശ്മികള്‍ക്ക് നിറം കൂടുകയും
പ്രകാശരശ്മികള്‍
പ്രകാശവേഗം സഞ്ചരിക്കുകയും
ചെയ്തപ്പോള്‍
എനിക്കത് സന്തോഷത്തിന്റെ
ആനന്ദരശ്മികളായി മാറി
നിന്നില്‍ , പറ്റിക്കപ്പെട്ടവളുടെ
നിരാശയും കുറ്റബോധവും
ഇരുട്ട് നിറച്ചു .

മറ്റുള്ളവരുടെ ,സെല്‍ഫികളില്‍നിന്നു
സെല്‍ഫിഷിലേക്ക് ഞാന്‍ വളര്‍ന്നു
അടുത്ത ഇരയെത്തേടി

ചതിക്കുമെന്ന് അറിയാമെങ്കിലും
വലകളില്‍ വീഴാനായി അവര്‍
കാത്തിരിക്കുന്നതുപോലെ
'നിങ്ങള്‍ മനസ്സിലാക്കാത്തിടത്തോളം
ഞാന്‍ വിജയിച്ചുകൊണ്ടേയിരിക്കും '.

Wednesday, 13 February 2019

ഒടുവിലീയാത്രതന്‍
```````````ദീപു ആറ്റിങ്ങല്‍
വ്രീളാഭരിതയായ് വീണ്ടുമൊരു പുലർവേള
കൺചിമ്മിയുണർന്നു.ഓര്‍മ്മകള്‍ പിന്നിലേക്ക് പോകുമ്പോള്‍ പൂവും പ്രസാദവും നീട്ടി ആരോ നില്ക്കുന്നു. എന്‍റെ മനസ്സില്‍, എന്‍റെ നെഞ്ചില്‍ ഏതോ വിഷാദം വിതുമ്പി.എങ്കിലും
പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ടഹിമവല്‍ശൈലാഗ്രശൃംഗത്തില്‍,
വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്നവിമലാകാശാന്തരംഗങ്ങളില്‍നിന്നും ഒരു രാഗം കേള്‍ക്കുന്നില്ലേ.
നിറങ്ങള്‍ നൃത്തംചെയ്യുന്നു,സ്വരങ്ങള്‍ അമൃതംപെയ്യുന്നു
ഹിമവാഹിനിയുടെ ഹൃദയവിപഞ്ചിയൊരപൂര്‍വ്വരാഗം മൂളുന്നു.
'പെയ്യാത്ത മേഘങ്ങളെ പെയ്യിക്കുവാനായ്, മേഘരാഗം പാടി ആ ഗായകന്‍ വീണ്ടും വരുമോ ?
ഇല്ല പക്ഷേ നമ്മുടെയൊക്കെ മനസ്സില്‍ ആ ഗായകന്‍ പാടിക്കൊണ്ടേയിരിക്കും ,ആചന്ദ്രകാലം.
'നീ വരൂ കാവ്യദേവതേ,നീലയാമിനി തീരഭൂമിയില്‍
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ വരൂ വരൂ എന്ന് പാടിവിളിച്ചപ്പോള്‍,മടികൂടാതെ വന്ന കാവ്യദേവത എന്നും ഒപ്പമുണ്ടായിരുന്നു.
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണസൗഗന്ധികം,അതിന്‍റെ സൗരഭം നുകര്‍ന്നമലയാളികള്‍ എന്തുവിളിക്കും എന്ന സംശയമാണ് .'ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ,ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ,എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ,എന്‍ ആത്മ സംഗീതമെന്നോ...?
പ്രിയകവി ഇപ്പോള്‍ ,'അറിയാത്തമാണിക്യ മതിലകത്ത്
അരുമയായി പാടുകയായിരിക്കും അല്ലേ ?
നമ്മുടെ മനസ്സാകുന്ന കല്ലിനുള്ളിലെ ഉറവയെയുണര്‍ത്തി, കുളിരരുവിയെ, ലല്ലലമൊഴുക്കി , കല്ലുമലിയുന്ന പാട്ടു ചുരത്തുവാന്‍ പാകപ്പെടുത്തി ,സ്നേഹത്തിന്‍റെ ചെല്ലക്കുടവും തന്നിട്ട് എവിടേക്കാണ് പോയത്?
മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചുവച്ചു.അത് അങ്ങയുടെ ഗാനങ്ങളായിരുന്നു,കവിതകളായിരുന്നു.
എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ
സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍,എങ്കിലും
കവിതകളുടെ കുങ്കുമപ്പാടം ഇപ്പോഴും പൂത്തുവിടര്‍ന്നുനില്ക്കുന്നു.
ഋതുരാജരഥത്തില്‍ കവി എങ്ങോട്ടോ പോയി,നമ്മുടെ ഹൃദയത്തിലെ മധുശാലയിലെ ശരറാന്തലുകള്‍ കൊളുത്തി,പ്രണയത്തിന്‍റെ മധുപാത്രം നിറച്ചുതന്നിട്ട് എങ്ങോട്ടോ എങ്ങോട്ടോ പോയി.
ഒടുവിലീയാത്രതന്നൊടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരുനാള്‍ തളര്‍ന്നുവീഴും
ഒരുപിടിയോര്‍മ്മകള്‍ മുകര്‍ന്നുഞാന്‍ പാടും
ഒരുഗാനം ഈ ഹംസഗാനം. ഹംസഗാനം പാടി എവിടേക്കാണ് പോയത്.
മൃതിയുടെ ചുംബനമേല്ക്കെ ഇനിയൊരുഷസ്സിന്റെ തേരൊലി കേള്‍ക്കുവാന്‍ കാത്തുനില്ക്കാതെ ,''എവിടെയാ വാഗ്ദത്തഭൂമി എവിടെയാ സൗവര്‍ണ്ണഭൂമി അവിടേക്ക് ......പോയിമറഞ്ഞു.
വിപഞ്ചികേ....
വിപഞ്ചികേ.. വിടപറയും മുന്‍പൊരു
വിഷാദ ഗീതം കൂടി ......

Friday, 25 January 2019

'രാധയും ഞാനും ഒരു ഫാന്റസി' .
``````````````````ദീപു ആറ്റിങ്ങല്‍
ഇന്നലെ ജനുവരി '24' പ്രിയപ്പെട്ട എഴുത്തുകാരന്‍ യാത്രപറഞ്ഞദിവസം.
എന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ പത്മരാജന്‍ എന്ന പപ്പേട്ടന്,
``````````````````````````````
''രാവിലെ തമ്മില്‍പ്പിരിഞ്ഞ് വീണ്ടുംകാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക......''

വര്‍ഷങ്ങള്‍ കഴിഞ്ഞു 'ലോല' മരിച്ചു ,ആകാശത്തിലെ അനന്തകോണിലെവിടയോ .*താമരകളുടെരാജാവും ഒളിച്ചു .ഏതോ ഗന്ധര്‍വ്വന്‍ മനുഷ്യനായി ജനിച്ചുവോ .പുനര്‍ജ്ജന്മം എന്നൊന്നുണ്ടോ അറിയില്ല.ലോല 'ക്ലാര'യായി ജനിച്ചുവോ അതും അറിയില്ല.

ബംഗ്ലൂരില്‍നിന്നുവന്ന ട്രെയിനില്‍ ഒരു സുന്ദരി ചിറയിന്‍കീഴ്‌ സ്റേഷനില്‍ വന്നിറങ്ങി.മുപ്പതുവയസ്സിനുമേല്‍ പ്രായം തോന്നിക്കും. ശാര്‍ക്കരക്ഷേത്രത്തില്‍ പോയിവന്ന ഞാന്‍ ഫ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ കണ്ടതാണ്.എവിടേയൊ കണ്ടുമറന്നമുഖം.കൈയില്‍ കീചെയിന്‍ ചുഴറ്റിനടന്ന എന്നെ നോക്കി അവള്‍ ചോദിച്ചു.

ടാക്സിയാണോ..?

ഞാനൊന്ന് പരുങ്ങി.എന്തോ ആകര്‍ഷണീയതതോന്നിയാതിനാല്‍ 'അതേ'എന്ന് ഞാന്‍ അറിയാതെ പറഞ്ഞുപോയി.

കാര്‍ പാര്‍ക്കുചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു,'എവിടേക്കാണ് ..?''

'ചങ്ങലകളുടെ ബന്ധനമില്ലത്ത ഏതെങ്കിലും ഒരു കുന്നിലേക്ക് ..''

മനസ്സില്‍ എന്തൊക്കയോ തികട്ടിവരുന്നു ..

'നീ ലോല'യാണോ അതോ ക്ലാരയോ ..!'

'ഞാന്‍ രാധ .. മോന്‍സിജോസഫിന്‍റെയും ക്ലാരയുടെയും മകള്‍..രാധ.. അമ്മയ്ക്ക് ഇഷ്ടമുള്ള പേരായിരുന്നു അത് .കൃഷ്ണനുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല.''

ഞാന്‍ പെട്ടന്ന് പറഞ്ഞു ,
'ഉണ്ട് കൃഷ്ണനുമായി ബന്ധമുണ്ട് ,,,ജയകൃഷ്ണന്‍ ''

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ,

'അമ്മ പറയുമായിരുന്നു ,ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന ആള്‍ 'ഒരു കള്ളപ്പേരും പറഞ്ഞ് അമ്മയെ പറ്റിച്ച ഒരു തടികോണ്‍ട്രാക്ടര്‍ ...അല്ലെങ്കിലും കൃഷ്ണന്‍ ഒരു കള്ളനാണല്ലോ ..'

വളരെ അടുപ്പമുള്ളവരെപ്പോലെ നമ്മള്‍ പെരുമാറി.

''ഞാനൊരു സത്യം പറയട്ടെ ..''

രാധ അതിശയത്തില്‍ എന്നെ നോക്കി

ഞാന്‍ ടാക്സിക്കരനല്ല ,എന്നാലും എന്തോ അങ്ങനെ കള്ളം പറഞ്ഞുപോയി,എവിടെയാണെങ്കിലും ഞാന്‍ കൊണ്ടുപോകാം.'

''ഞാന്‍ നിങ്ങളില്‍ ഒരു കള്ളനെ കണ്ടിരുന്നു ,സാരമില്ല ''

'എനിക്ക് പോകേണ്ടത് ആ കുന്നിലേക്കാണ് '

'ഞാന്‍ രാധേ എന്ന് വിളിച്ചോട്ടെ ?'
അവര്‍ തലകുലുക്കി,

എനിക്കത് 'ക്ലാര' ചിരിച്ചുകൊണ്ട് തലകുലുക്കുന്നതായി തോന്നി.

'ഭ്രാന്തന്‍റെ ആ കുന്ന് തൃശ്ശൂര്‍ ജില്ലയിലെവിടയൊ ആണ് എനിക്കറിയില്ല'പിന്നെന്തിന് ഇവിടെ ഇറങ്ങി ?'

'നിമിത്തമാകും ക്ലാര ജയകൃഷ്ണനെ കണ്ടുമുട്ടിയത്‌ പോലെ ..സോറി ഞാന്‍ പേര് ചോദിച്ചില്ല ..''

'ഞാന്‍ ദീപു ,ആറ്റിങ്ങലാണ് വീട് ..'

ആറ്റിങ്ങല്‍ കേട്ടിട്ടുണ്ട് ,വര്‍ക്കല ,കോവളം ഒക്കെ.. .

.'യാത്ര ചെയ്യാന്‍ ഇഷ്ടമാണോ ..?

''അതേ ''ഞാന്‍ ബാക്ക് ഡോര്‍ തുറക്കുമ്പോള്‍ രാധ പറഞ്ഞു ,

'വേണ്ട... ഞാന്‍ മുന്നില്‍ ഇരിക്കുന്നതുകൊണ്ട്‌ പ്രശ്നമുണ്ടോ ..'എന്ന് ചോദിക്കുകയും ചെയ്തു .

''ഏയ്‌ ഇല്ല സന്തോഷം ''
ബാഗ്‌ ബാക്ക്സീറ്റില്‍ വച്ചിട്ട് ,രാധ മുന്‍സീറ്റില്‍ ചാരിയിരുന്നു .

'നമുക്കൊരു ദൂരയാത്ര പോയാലോ ..മണ്ണാറത്തുടിയിലേക്ക് ..
വടക്കുംനാഥന്‍റെ മുന്നിലേക്ക്.?'

''ഒരു അപരിചിതനോടൊപ്പം പേടിയുണ്ടോ ..? ഞാന്‍ ചോദിച്ചു.

''ബംഗ്ലൂര്‍നിന്ന് ഒറ്റയ്ക്ക് ഇവിടെവരെ യാത്രചെയ്യാമെങ്കില്‍ എന്തിനാ താങ്കളെ ഞാന്‍ ഭയക്കുന്നത്.ലോല'യെക്കുറിച്ച് പറഞ്ഞില്ലേ ,അന്നത്തെ അമേരിക്കന്‍ സംസ്കാരം ഇപ്പോള്‍ നമ്മുടെനാട്ടിലും പടര്‍ന്നുപിടിച്ചല്ലോ.പിന്നെ ആര്‍ക്ക് ആരെ ഭയപ്പെടണം''

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ,''എന്നാല്‍ ഞാന്‍ വീട്ടിലൊന്നു വിളിച്ചുപറഞ്ഞേക്കാം''
ഞാന്‍ ഫോണ്‍ ചെയ്തശേഷം വണ്ടിയില്‍ കയറി.
ഒരുനിമിഷം ഞാന്‍ കണ്ണടച്ചു,എന്‍റെ ചുണ്ടില്‍ ഒരു നനുത്ത ചുംബനം തന്നതുപോലെ തോന്നി.ആ സുഖലഹരിയില്‍ വീണ്ടും ഒരുനിമിഷം.പിന്നെ നിമിഷങ്ങള്‍ ..

പെട്ടന്ന് കണ്ണുകള്‍ തുറന്നുനോക്കി,അടുത്ത് രാധയില്ല,പിന്‍സീറ്റില്‍ ബാഗുമില്ല.വണ്ടിയില്‍നിന്നുമിറങ്ങി ചുറ്റിലും നോക്കി. കാര്‍ ലോക്ക്ചെയ്ത്, റയില്‍വേസ്റേഷനിലേക്ക് ഓടി .നിറുത്തിയിട്ടിരുന്നട്രെയിന്‍ നീങ്ങിത്തുടങ്ങി . ജനാലയിലൂടെ ആരോ കൈവീശി,അതേ അവള്‍ രാധ.
പറയാന്‍ കുറെ കഥകള്‍ ബാക്കിവച്ച് അവള്‍ കൈവീശി യാത്രപറഞ്ഞുപോകുന്നു.ഞാനും കൈ വീശിയോ ..അറിയില്ല.

എന്‍റെ ചുണ്ടുകളില്‍ ഞാന്‍ പതിയെ തടവിനോക്കി.
''ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക''എന്ന് ആരോ പറയുന്നത് ഞാന്‍ വ്യക്തമായും കേട്ടു.

ഒന്നുരണ്ട് മഴത്തുള്ളികള്‍ എന്‍റെ ദേഹത്ത് വീണുവോ ...
ജീവിതം പൂരിപ്പിക്കാനാവാത്ത ഒരു സമസ്യപോലെ ...